ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്.

കേസിലെ ഒന്നാംപ്രതിയായ ഹരികുമാര്‍ ശ്രീതുവിനെതിരേ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്ന് ബാലരാമപുരം പൊലീസ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണം എവരെയും ഞെട്ടിക്കുന്നതായിരുന്നു.

ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ടബന്ധം തെളിഞ്ഞത്. ഹരികുമാര്‍ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. എന്നാല്‍, വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *