തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഇടത് അംഗങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ അത് അവതരിപ്പിക്കാൻ വി സി അനുവദിച്ചിരുന്നില്ല. അവസാനം വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രമേയം അവതരിപ്പിക്കാൻ അനുവദിച്ചത്.
രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ചാണ് ഏറ്റവും പുതിയ തീരുമാനം. ടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി റദ്ദാക്കിയത്.
വിസി മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തത്. നിലവിൽ മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റൽ യൂണിവേഴ്സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്.