ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് നടന്നുപോകുന്നവരാണ് ഭൂരിഭാഗം ഭക്തരും. ഇതിന് പുറമേ എരുമേലി- കരിമല വഴി പമ്പ, സത്രം – പുല്ലുമേട് വഴി സന്നിധാനം എന്നി രണ്ടു പരമ്പരാഗത കാനനപാതകളിലൂടെയും ദര്‍ശനത്തിനായി എത്തുന്നവരുണ്ട്. പരമ്പരാഗത കാനനപാതകളുടെ പൂർണ വിവരണം ചുവടെ:

എരുമേലി- കരിമല വഴി

എരുമേലിയില്‍ നിന്ന് പേരൂര്‍ തോട് വഴി – ഇരുമ്പൂന്നിക്കര- കോയിക്കക്കാവ് വഴിയാണ് ശബരിമല ദര്‍ശനത്തിനായി നടന്നുപോകുന്നത്. കോയിക്കക്കാവ് വരെ ജനവാസമേഖലയാണ്. റോഡ് സൗകര്യങ്ങളും ഉണ്ട്. കോയിക്കക്കാവില്‍ നിന്നാണ് കാനനയാത്ര തുടങ്ങുന്നത്.കോയിക്കക്കാവ്- അരശുമുടിക്കോട്ട- കാളകെട്ടി- അഴുതക്കടവ് വരെ ഏഴു കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. അഴുതക്കടവില്‍ നിന്ന് കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട-മുക്കുഴി- വള്ളിത്തോട്- വെള്ളാരംചെറ്റ- പുതുശ്ശേരി-കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാല്‍ പമ്പയില്‍ എത്തും. 18. 25 കിലോമീറ്റര്‍ ദൂരമുണ്ട് അഴുതക്കടവുമുതല്‍ പമ്പ വരെ.

സത്രം- പുല്ലുമേട് വഴി

സത്രത്തില്‍ നിന്ന് സന്നിധാനത്തേയ്ക്ക് 12 കിലോമീറ്റര്‍ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് തീര്‍ഥാടകരെ കടത്തിവിടുക. ശബരിമലയില്‍ നിന്ന് സത്രത്തിലേക്ക് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കടത്തിവിടും. സത്രം, സീതക്കുളം, സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി, എന്നിവിടങ്ങളില്‍ കുടിവെള്ള സൗകര്യമുണ്ട്. പുല്ലുമേട്ടില്‍ ഭക്ഷണസൗകര്യവും ആരോഗ്യവകുപ്പിന്റെ ക്യാമ്പുമുണ്ടാകും.

പുണ്യദിനങ്ങള്‍

തങ്കയങ്കി പുറപ്പാട്: ഡിസംബര്‍ 22ന് രാവിലെ 7.30ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന്

മണ്ഡലപൂജ: ഡിസംബര്‍ 26ന്. അന്ന് നട അടച്ച് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് തുറക്കും

എരുമേലി ചന്ദനക്കുടം: ജനുവരി 10

എരുമേലി പേട്ടതുള്ളല്‍: ജനുവരി 11

തിരുവാഭരണ ഘോഷയാത്ര: 2025 ജനുവരി 12ന് പന്തളത്ത് നിന്ന് പുറപ്പെടും

മകരവിളക്ക്: 2025 ജനുവരി 14ന് , ജനുവരി 20ന് നട അടയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *