ഈരാറ്റുപേട്ട: ഫയർ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക് മാറ്റാൻ മേലുദ്യോഗസ്ഥർ തയാറാകാഞ്ഞതിനെ തുടർന്ന് ഒറ്റ ദിവസംകൊണ്ട് പ്രതിവിധി കണ്ട് ഫയർ ജീവനക്കാർ. രണ്ട് വർഷം മുമ്പ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ സെപ്ടിക് ടാങ്കാണ് ഇത്തരത്തിൽ മാറ്റിവച്ചത്.
കെട്ടിടത്തോട് അനുബന്ധിച്ചുള്ള ബാത്ത് റൂമിൽ നിന്നുള്ള സെപ്റ്റിക് ടാങ്കാണ് രണ്ട് മാസം മുമ്പ് ബ്ലോക്കായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായി തീർന്നത്. അക്കാലം മുതൽ പൊതുമരാമത്ത് ഈരാറ്റുപേട്ട ബിൽഡിങ് വിഭാഗത്തിലും മറ്റ് ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിലും ഇത് പുനർ നിർമിച്ചു നൽകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ തുടർ നടപടികൾ നടക്കാതെ വന്നതിനെ തുടർന്ന് നാൽപതോളം വരുന്ന ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പെരുവഴിയിലാവുകയായിരുന്നു.
ഒടുവിൽ ഇനി കാത്തിരിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ജീവനക്കാർ സ്വന്തമായി പിരിവിട്ട് ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ അവധി എടുക്കാതെ ജെ.സി.ബി. ഉപയോഗിച്ച് കുഴി എടുത്ത് വേണ്ടത്ര കോൺക്രീറ്റ് റിങ്ങിറക്കി ടാങ്ക് നിർമിക്കുകയായിരുന്നു.
പുറത്തു നിന്നുള്ള തൊഴിലാളികളുടെ സഹായം ഇല്ലാതെയാണ് ജീവനക്കാർ തന്നെ മേസ്തിരിയും കൈയ്യാളുമായി സെപ്റ്റിക് ടാങ്ക് പണി പൂർത്തീകരിച്ചത്. നിലവിലുണ്ടായിരുന്ന പി.വി.സി. ടാങ്കിലെ പണിയിലെ അപാകതയാണത്രേ പ്രശ്‌നങ്ങൾക്ക് കാരണം. ജീവനക്കാർ സേവനമായിട്ടാണ് പുതിയ സെപ്റ്റി ടാങ്ക് നിർമിച്ചതെങ്കിലും 25000 രൂപയ്ക്ക് മേൽ ചെലവായി.
There is no ads to display, Please add some