ചെന്നൈ: കൊച്ചി വിമാനത്താവളത്തിൽ ചെന്നൈയിലേക്കുള്ള യാത്രയ്ക്കെത്തിയ കേരള ബ്ലാസ്റ്റേഴ്സ‌് താരങ്ങൾ തൃശൂരുകാരൻ കെ.പി. രാഹുലിന്റെ നേതൃത്വത്തിൽ ചൂടൻ ചർച്ചയിലാണ്. മറ്റു മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, വിബിൻ മോഹനൻ, നിഹാൽ സുധീഷ് തുടങ്ങിയവരെല്ലാം അരികിലുണ്ട്. തൊട്ടു സമീപത്തെ കഫേയിലുണ്ടായിരുന്ന കോച്ച് ഇവാൻ വുക്കോമനോവിച്ചും സഹപരിശീലകരും തമ്മിലും ഗൗരവമേറിയ ചർച്ച. കാരണം, സീൻ അത്ര സില്ലിയല്ല.

ഒഡീഷയോടും പഞ്ചാബിനോടും തോറ്റ കേരള ബ്ലാ‌സ്റ്റേഴ്സ‌ിന് ഇനിയൊരു തോൽവികൂടി താങ്ങാൻ പറ്റില്ല. ചെന്നൈയിൻ എഫ്‌സിയെന്ന കാളക്കൂറ്റനെ കീഴടക്കാനുള്ള ചർച്ചകളിലാണ് എല്ലാവരും. ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി -കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ഇന്നു രാത്രി 7.30ന്. സ്പോർട്‌സ് 18ലും ജിയോ ടിവി ആപ്പിലും തത്സമയം.

ഇന്നു ജയിച്ചില്ലെങ്കിൽ ബ്ലാസ്‌റ്റേസിന്റെ മുന്നോട്ടുള്ള കുതിപ്പ് പ്രതിസന്ധിയിലാകും. തോൽവികൾ വഴങ്ങുന്നത് ആത്മവിശ്വാസത്തെ ബാധിച്ചതു കൂടാതെ പ്ലേ ഓഫ് സാധ്യതയും ഭീഷണിയിലാകും. ഡിസംബർ അവസാനം ഐഎസ്ഐൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ച നേരത്തു പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് നിലവിൽ നാലാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ 8 ജയം, 2 സമനില, 4 തോൽവി.

നിലവിലുള്ള കളിക്കാരെ ഉപയോഗിച്ച് ഗെയിം പ്ലാൻ തയാറാക്കാനുള്ള പരിശീലകൻ വുക്കോമനോവിച്ചിന്റെ കഴിവിലാണ് ആരാധകരുടെ പ്രതീക്ഷ. അതിനാൽ, ടീമിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല. ടീം ഇന്നലെ വൈകിട്ടു ചെന്നൈ പോരൂർ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജ് മൈതാനത്തു പരിശീലനം നടത്തി. പഞ്ചാബിനെതിരെ റൈറ്റ് ബായ്ക്കായി കളിച്ച പ്രീതം കോട്ടാലിനു പകരം പ്രബീർ ദാസിനെയോ സന്ദീപ് സിങ്ങിനെയോ പ്രതീക്ഷിക്കാം. നവോച്ച സിങ് ലെഫ്റ്റ് ബാക്ക് സ്ഥാനം നിലനിർത്തും.

കഴിഞ്ഞ കളിയിലെ ഗോൾ സ്കോറർ മിലോസ് ഡ്രിൻസിച്ചിനൊപ്പം ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ച് സെൻട്രൽ ഡിഫൻസിൽ കളിക്കും. മധ്യനിരയിൽ മുഹമ്മദ് അസർ, ജീക്‌സൺ സിങ്, ദെയ്‌സുകെ സകായ്, കെ.പി. രാഹുൽ എന്നിവർ. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്റകോസ് തന്നെയാകും മുന്നേറ്റ നിരയെ നയിക്കുക. കൂട്ടിനു ലിത്വാനിയൻ സ്ട്രൈക്കർ ഫിയദോർ ചെർനിച് ഉണ്ടാകും. ഈ കൂട്ടുകെട്ടിനു തിളങ്ങാനായാൽ ബ്ലാ‌സ്റ്റേഴ്‌സിനു കാര്യങ്ങൾ എളുപ്പമാകും.

Leave a Reply

Your email address will not be published. Required fields are marked *