പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായിക താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജ്രങ് പുനിയയും തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങള്‍ പ്രധാനമന്ത്രി മറന്നോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
‘സ്ത്രീസുരക്ഷ എന്ന വാക്ക് ഉച്ചരിക്കാന്‍ എങ്കിലും നിങ്ങള്‍ക്ക് അവകാശം ഉണ്ടോ? ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവര്‍ക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി ഉന്നയിച്ചപ്പോള്‍ ഈ രാജ്യം തലകുനിച്ചുനിന്ന നാളുകള്‍ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല. അന്നവര്‍ ആരോപണം ഉന്നയിച്ച അങ്ങയുടെ സുഹൃത്ത് ബ്രിജ് ഭൂഷനെ ചേര്‍ത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങള്‍? ആ നിങ്ങളാണോ ധാര്‍മികതയെ പറ്റി പ്രസംഗിക്കുന്നത്?,’ എന്ന് രാഹുല്‍ ചോദിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍,പാലക്കാട് വന്നു താങ്കള്‍ വല്ലാതെ വാചാലനായല്ലോ സ്ത്രീ സുരക്ഷയെ പറ്റിയൊക്കെ..
സ്ത്രീ സുരക്ഷ എന്ന വാക്ക് ഉച്ചരിക്കാന്‍ എങ്കിലും നിങ്ങള്‍ക്ക് അവകാശം ഉണ്ടോ?ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവര്‍ക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി ഉന്നയിച്ചപ്പോള്‍ ഈ രാജ്യം തല കുനിച്ചു നിന്ന് നാളുകള്‍ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല.
അന്നവര്‍ ആരോപണം ഉന്നയിച്ച അങ്ങയുടെ സുഹൃത്ത് ബ്രിജ് ഭൂഷനെ ചേര്‍ത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങള്‍? ആ നിങ്ങളാണോ ധാര്‍മികതയെ പറ്റി പ്രസംഗിക്കുന്നത്?കര്‍ണാടകയിലെ അങ്ങയുടെ വിശ്വസ്തന് യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കള്‍ അല്ലേ ?
എന്നിട്ട് ഇത് പറയാന്‍ നാണമില്ലേ?അതും പോട്ടെ അങ്ങ് ഇതൊക്കെ വന്നു പറഞ്ഞ പാലക്കാട്ടെ ബിജെപി യുടെ മുഖ്യ സംഘാടകര്‍ ഇല്ലേ, അവരുടെ കയ്യിലിരുപ്പിനെ പറ്റി എന്തേലും ബോധ്യം താങ്കള്‍ക്ക് വേണ്ടേ?
ഇതെല്ലാം പോട്ടെ, അങ്ങയുടെ പാര്‍ട്ടിയുടെ തല മുതിര്‍ന്ന നേതാവും രാജ്യസഭ മെമ്പറും ആയിരുന്ന സുബ്രഹ്മണ്യം സ്വാമി അങ്ങയെ പറ്റി ഉന്നയിച്ച ആരോപണത്തെ പറ്റി ഒരു വാക്ക് പ്രതികരിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ?
അതും പോട്ടെ നിങ്ങളുടെ ഏറ്റവും വലിയ ന്യായീകരണ തൊഴിലാളിയും മോദി ഭക്തയുമായിരുന്ന, നിങ്ങളെ പറ്റി പുസ്തകം വരെ എഴുതിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മധു പൂര്‍ണിമ കിശ്വര്‍ കഴിഞ്ഞ ദിവസം നിങ്ങളെ പറ്റി പറഞ്ഞതിനെ പറ്റി എന്തെങ്കിലും പ്രതികരണം ഉണ്ടോ?
എന്ത് കൊണ്ട് ആണ് നിങ്ങളോട് അവര്‍ 2014 മുതല്‍ അകലം പാലിക്കുന്നത് എന്നും നിങ്ങളെ പറ്റി എഴുതിയ ബുക്ക് നേരിട്ട് കൈമാറഞ്ഞത് എന്ത് കൊണ്ട് ആണ് എന്ന് അവര്‍ പറഞ്ഞതിനെ പറ്റി എന്ത് പറയുന്നു.ഇതൊക്കെ പറയാൻ ദേശീയ മാധ്യമങ്ങൾക്കും ചില മലയാള മാധ്യമങ്ങൾക്കും പേടി കാണും.എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീമോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ,പിന്നെ മേരാ കണ്ണിൽ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!
This is Kerala Saar…

