നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സിപിഎം വിട്ട മുന്‍മന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ആരുടേയും പിന്തുണ തേടില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്‍ മത്സരത്തിനായി രംഗത്തെത്തിയതെന്ന അഭ്യൂഹം നിലനിന്നിരുന്നു. യുഡിഎഫ് നേതാക്കള്‍ ജി സുധാകരനുമായി ആശയവിനിമയം നടത്തുകയും, പിന്തുണ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ജി സുധാകരന് നിരുപാധിക പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവായ എം ലിജുവാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. സിപിഎമ്മിന്റെ എച്ച് സലാമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സലാം വിജയിച്ചത്. സുധാകരന്‍ കാലുവാരിയതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്ന ആരോപണം വലിയ വിവാദമായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *