സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയിൽ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.

വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയത് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്.

നവംബര്‍ മുതല്‍ വിലയില്‍ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഓണക്കാലത്ത് ഇത് 78 രൂപ വരെയായിരുന്നു. വിപണിയില്‍ നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഡിസംബര്‍ പകുതിയോടെയാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 52 രൂപയായിരുന്നു അന്ന് ഒരു കിലോ തേങ്ങയുടെ വില.

ഓണക്കാലത്ത് ആവശ്യകത കുതിച്ചുയര്‍ന്നതോടെ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില റെക്കോഡിട്ടിരുന്നു. 90 രൂപവരെ വിലയുണ്ടായിരുന്ന കൊപ്രയ്ക്ക് കഴിഞ്ഞ ഓണക്കാലത്ത് 270 രൂപ വരെയായിരുന്നു വില. ഇപ്പോഴത് കുറഞ്ഞ് 200 രൂപയായി. 150 രൂപവരെ താഴാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *