അനന്തു അജിയുടെ ആത്മഹത്യയിൽ ആരോപണം നേരിടുന്ന നിധീഷ് മുരളീധരൻ്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. നിലവിൽ നിധീഷ് ഒളിവിലാണെന്നാണ് വിവരം. അനന്തു അജിയുടെ ആത്മഹത്യയിൽ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആർഎസ്എസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ദിവസങ്ങൾക്ക് മുൻപ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.
ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടെന്ന് ആരോപിക്കുന്ന അനന്തുവിന്റെ വിഡിയോ പുറത്ത് വന്നിരുന്നു. മരണമൊഴിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിലാണ് അനന്തുവിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വീടിന് അടുത്തുള്ള നീധീഷ് മുരളീധരനാണ് ലൈംഗീകമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിന്റെ വെളിപ്പെടുത്തൽ.
മരിക്കുന്നതിന് മുമ്പ് അനന്തു റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോയാണ് പുറത്ത് വന്നത്. അദ്യത്തെ ഇൻസ്റ്റഗ്രാം കുറിപ്പിലുണ്ടായിരുന്ന ആർഎസ്എസിനെതിരായ ആക്ഷേപങ്ങൾ വീണ്ടും ആവർത്തിക്കുന്നതായിരുന്നു വീഡിയോ. ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും ശാരീരിക, മാനസിക ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുവെന്ന് അനന്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസു മുതലാണ് നിധീഷ് മുരളീധരൻ അനന്തുവിനെ ലൈംഗികമായി ചൂഷണം ചെയ്തത്. ഇതുമൂലമാണ് ഒസിഡി രോഗിയായി മാറിയത് എന്നും അനന്തു പറയുന്നു. സെപ്റ്റംബർ പതിനാലിനാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് അനന്തു പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടത്.

