അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സ്വർണഗദ്ധ ഉന്നതിയിലെ കാളി (63) മരിച്ചു. പേരക്കുട്ടിയോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു കാളി കാട്ടാനയുടെ മുന്നിൽ പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തി. പിന്നാലെ കാളിയുടെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. വീഴ്ചയിൽ കാളിയുടെ ഇരു കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അടിയന്തര സഹായം എന്ന നിലയിൽ കാളിയുടെ കുടുംബത്തിന് വനംവകുപ്പ് 5 ലക്ഷം രൂപ കൈമാറുമെന്ന് ഡിഎഫ്ഒ അറിയിച്ചു.

പരുക്കേറ്റ കാളിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ മെഡിക്കൽ കോളജിലേക്കും കൊണ്ടു പോകാനായി തയാറെടുപ്പുകൾ നടത്തുന്നതിനിടെ തന്നെ മരണം സംഭവിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ നാലു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം വയനാടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *