ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്കോടെ ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസ്. ഡൽഹിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള ലക്ഷ്യമായിരുന്നു സിവിൽ സർവീസ്.ഡൽഹി സെന്റ് കൊളംബസ് സ്കൂളിലെ പഠനത്തിനു ശേഷം ഡൽഹി സാങ്കേതിക സർവകലാശാലയിൽ നിന്നു ബിടെക് കരസ്ഥാക്കിയ ആൽഫ്രഡ് തുടർന്ന് സിവിൽ സർവീസ് പഠനത്തിലേർപ്പെട്ടു. ആദ്യ നാലു തവണയും ലക്ഷ്യം കൈവരിക്കാനായില്ല, പ്രതീക്ഷയോടെ അഞ്ചാം തവണ പരീക്ഷയെ നേരിടുകയായിരുന്നു. ഗണിത ശാസ്ത്രം മുഖ്യവിഷയമായാണ് ആൽഫ്രഡ് പരീക്ഷയെഴുതിയത്.

ഡൽഹിയിൽ ഫ്രീൻലാൻസ് കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന തോമസിന്റെയും അധ്യാപികയായിരുന്ന ടെസിയുടെയും മകനാണ്. സഹോദരി ഏയ്ഞ്ചല തോമസ് സി.എ. ആർട്ടിക്കിൾഷിപ്പ് ചെയ്തു വരുന്നു.

എഞ്ചിനിയറിങ് മൂന്നാംവർഷ വിദ്യാർഥിയായിരിക്കെയാണ് കരിയറിനെക്കുറിച്ച് ​ഗൗരവമായി ചിന്തിക്കുന്നതെന്ന് ആൽഫ്രഡ് പറഞ്ഞു. ഇന്റേൺഷിപ്പ് ഒക്കെ കഴിഞ്ഞതോടെ ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു സിവിൽ സർവീസ്. കാര്യം പറഞ്ഞപ്പോൾ മാതാപിതാക്കൾ നല്ല പിന്തുണ നൽകി. കോളേജിൽ അവസാന സെമസ്റ്റർ ആയപ്പോഴാണ് പഠനം ഗൗരവമായി ആരംഭിക്കുന്നതും ക്ലാസിൽ പ്രവേശിപ്പിക്കുന്നതും. ആദ്യശ്രമം 2019-ലായിരുന്നു. ആദ്യ മൂന്ന് തവണ പ്രിലിംസ് ക്ലിയറായെങ്കിലും മെയിൻസിൽ പരാജയപ്പെടുകയായിരുന്നു. നാലാം തവണ പ്രിലിംസും മെയിൻസും കടന്നുവെങ്കിലും ഇൻർവ്യൂവിൽ പുറത്തായി. അന്ന് 14 മാർക്കിനാണ് സെലക്ഷനിൽ നിന്ന് പുറത്തായത്. പിന്നീട് ഒരു വർഷം ബ്രേക്കെടുത്തതിന് ശേഷമാണ് ഇത്തവണ റാങ്ക് നേടാനായത്. പ്രഥമ പരിഗണന ഐ.എ.എസ്സിനാണ്. ലഭിക്കുന്ന കേഡർ നോക്കിയിട്ട് തീരുമാനിക്കണമെന്നും ആൽഫ്രഡ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *