ശബരിമല : പതിനെട്ടാംപടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിനു പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി എസ്.ശ്രീജിത്. പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്തതിലാണ് നടപടി. തിങ്കളാഴ്ചയാണു വിവാദഫോട്ടോ എടുത്തത്. സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോടാണു റിപ്പോര്‍ട്ട് തേടിയത്.

ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണു പതിനെട്ടാംപടിയിൽനിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി. വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. പൊലീസ് ഉദ്യോസ്ഥർക്ക് ഇതിന് ഒത്താശ നൽകിയതിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ എന്നിവർ ആരോപിച്ചു.

സംഭവത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രതിഷേധിച്ചു. മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും നടയടച്ച് ഇറങ്ങുമ്പോൾ പുറകോട്ടാണ് ഇറങ്ങുന്നത്. ആചാര ലംഘനം നടത്തിയ ഉദ്യോഗസ്ഥന്മാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You missed