കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. ആർഷോയുടെ മാർക്ക് ലിസ്റ്റിലെ പിഴവ് എൻ.ഐ.സി സോഫ്റ്റ് വെയർ പ്രശ്നമെന്ന് കണ്ടെത്തിയിട്ടും തിരുത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളജ് വിദ്യാർഥിയുമായ പി.എം ആർഷോ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷക്ക് ഹാജരായിരുന്നില്ല. എന്നാല്‍ എന്‍.ഐ.സി സോഫ്റ്റ്‍വെയറില്‍ ആർഷോ വിജയിച്ചതായി രേഖപ്പെടുത്തി.
പിഴവ് തിരുത്താനുണ്ടായ കാലതാമസം അനാവശ്യ വിവാദത്തിന് കാരണമായെന്നും മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിവാദം കോളജിനെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും വലിയ തോതിൽ പ്രതിരോധത്തിലാക്കി.
ഇത് മൂലം കോളേജിന്റെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാകുന്നതിന് കാരണമായി. പരീക്ഷാ കൺട്രോളർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നു എന്നും വിദ്യാഭ്യാസ ഡയറക്ടർ അഭിപ്രായപ്പെട്ടു. ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ മുന്നറിയിപ്പ് നൽകി.