കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസ്ഫാക് ആലം കുറ്റക്കാരൻ. ശിക്ഷാ വിധി വ്യാഴാഴ്ച. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ എന്നിവയുൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.കുട്ടികൾക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ ബലാത്സംഗം, ആവർത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങി ആകെ 16 കുറ്റങ്ങൾ ചുമത്തി 645 പേജുള്ള കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചത് .
കേസിൽ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബർ 4നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകൾ രാജ്യത്തെ നീതിന്യായ ചരിത്രത്തിൽ തന്നെ അപൂർവമാണ്.