പാലക്കാട്: കുമാരനെല്ലൂരിൽ മൂന്ന് വയസുകാരിയുടെ സ്വർണ മാല മോഷ്ടിച്ച കള്ളന് മാനസാന്തരം. ക്ഷമാപണകത്തും മാല വിറ്റുകിട്ടിയ 52,500 രൂപയും വീടിനു പിറകിലെ വർക്ക് ഏരിയയിൽ വച്ച് ശേഷം കള്ളൻ സ്ഥലം വിട്ടു.മോഷണത്തിന് ശേഷം മനസമാധാനം ഇല്ലെന്നായിരുന്നു കള്ളൻ കത്തിൽ എഴുതിയിരുന്നത്.
കുമാരനെല്ലൂർ എജെബി സ്കൂളിന് സമീപം താമസിക്കുന്ന മുണ്ടേട്ട് കുഞ്ഞാന്റെ ചെറുമകൾ ഹവ്വയുടെ ഒന്നേ കാൽ പവന്റെ സ്വർണ മാല കഴിഞ്ഞ 19നാണ് മോഷണം പോയത്. കുട്ടിയെ രാവിലെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം മാല കഴുത്തിലുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.റോഡരികിലാണ് ഇവരുടെ വീട്.
മാല നഷ്ടപ്പെട്ടതിന് പിന്നലെ വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ക്ഷമാപണ കുറിപ്പും പണവും കണ്ടെത്തുന്നത്. മാല എടുത്ത് വിറ്റെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം മനസമാധാനം നഷ്ടമായെന്നും മാല വിറ്റു കിട്ടിയ മുഴുവൻ തുകയും ഇതോടൊപ്പം വയ്ക്കുന്നതായും മനസ്സറിഞ്ഞ് ക്ഷമിക്കമമെന്നും കത്തിൽ മോഷ്ടാവ് എഴുതി.