നിലപാടുകളിലൂടെ സമൂഹത്തിന് കടപ്പാടും മറുഭാഗത്തിന് മുറിപ്പാടും ഉണ്ടാക്കിയ ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.

മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകന് ഇന്ന് നൂറാം പിറന്നാൾ. ഒരു കാലത്ത് തന്‍റെ സാന്നിധ്യവും മൈക്കിലൂടെ സഖാവ് വി.എസ് എന്ന ശബ്ദവുംകൊണ്ട് പുളകം കൊള്ളിച്ച അദ്ദേഹം പക്ഷേ, ഇന്ന് വീടിന്‍റെ ചുവരുകൾക്കുള്ളിൽ വിശ്രമ ജീവിതത്തിലാണ്.

പക്ഷാഘാതത്തെ തുടർന്ന് 2019 മുതലാണ് വി എസ് പൊതുജീവതത്തിൽനിന്ന് മാറിനിൽക്കുന്നത്. 2016ൽ ഒന്നാം പിണറായി സർക്കാറിന്‍റെ ആദ്യകാലം വരെയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ എന്നനിലയിൽ വി എസിന്‍റെ പൊതുജീവിതം സംഭവബഹുലമായിരുന്നു.

വിശേഷദിവസങ്ങളിൽ ജന്മനാട്ടിൽ കുടുംബസമേതം എത്തിയിരുന്ന വി.എസ് ആരോഗ്യപ്രശ്‌നങ്ങളാൽ മകൻ അരുൺകുമാറിനൊപ്പം തിരുവനന്തപുരത്ത് പൂർണവിശ്രമത്തിലാണ്.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അവർക്കായി വാദിക്കാൻ പഴയ ഊർജത്തോടെ, ജാഗ്രതയോടെ വി എസ് മുന്നിൽ നിന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. രാഷ്ട്രീയ കേരളത്തിന്റെ പോരാളിക്ക്, കേരളത്തിന്റെ സ്വന്തം വി എസിന് ക്രിട്ടിക്കൽ ടൈംസിന്റെ പിറന്നാൾ ആശംസകൾ…