തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിൽ സംശയം പ്രകടിപ്പിച്ച് കൺട്രോളർ ആന്റ് ഓഡിറ്റ് ജനറൽ (സി.എ.ജി) വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന നിലയിൽ നടപ്പിലാക്കിയ പദ്ധതിയിൽ 36.35 കോടി രൂപയുടെ നഷ്ടമാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. കെ ഫോൺ നടത്തിപ്പിന് ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം ചൂണ്ടിക്കാണിക്കുന്നത്. 1531 കോടിക്കായിരുന്നു ടെൻഡർ ഉറപ്പിച്ചത്.
എന്നാൽ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ സി.എ.ജി തീരുമാനിച്ചിരിക്കുന്നത്.