തൃശൂർ: വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി.കോട്ടയം കിഴക്കേ താഴത്തങ്ങാടി സ്വദേശി സരുണിനെയാണ് (35) ബംഗളൂരുവിൽ നിന്ന് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊരട്ടി കിൻഫ്രയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് 12 കോടി രൂപ ടേം ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തൃശൂർ കൂർക്കൻഞ്ചേരി സ്വദേശിയിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. 2017 നാണ് കേസിനാസ്പദമായ സംഭവം. തട്ടിപ്പിന് ശേഷം മുങ്ങിയ പ്രതി തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കേന്ദ്രീകരിച്ചും മറ്റും നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.