തൊടുപുഴ: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മണിപ്പൂർ സംസ്ഥാനത്ത് നടക്കുന്നത് ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമല്ല മറിച്ച് പിന്നിൽ ആസൂത്രിതമായ വംശ ഹത്യയാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
സംവരണവുമായി ബന്ധപ്പെട്ട് ഗോത്രവർഗ്ഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രതിഷേധം ആസൂത്രിതമായി വഴി തിരിച്ച് കുക്കി വംശജരുടെ വംശഹത്യയ്ക്ക് ഇടയാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രത്തിനും മണിപ്പൂരിലെ പ്രാദേശിക സർക്കാരിനും ഒഴിഞ്ഞു മാറാൻ കഴിയില്ല.

150ൽ അധികം ആളുകൾ മരണപ്പെടുകയും400 ലേറെ ക്രിസ്ത്യൻ ദേവാലയങ്ങളും ആയിരക്കണക്കിന് കുക്കി വംശജരുടെ ഭവനങ്ങളും ഒരിക്കലും പുനർ നിർമ്മിക്കുവാൻ കഴിയാത്ത വിധത്തിൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
പാർട്ടി ചെയർമാൻ ജോസ് കെ മാണിയും തോമസ് ചാഴിക്കാടൻ എംപിയും മണിപ്പൂരിലെ പ്രശ്നബാധിത മേഖലകൾ സന്ദർശിച്ചപ്പോൾ തദ്ദേശീയരായ ജനങ്ങൾ പങ്കുവെച്ചത് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടത്തപ്പെട്ട കൊടിയ പീഡനത്തിന്റെ കദനകഥകളാണ്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും തന്ത്രപ്രധാനമായ മണിപ്പൂരിലെ സംഘർഷത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ് ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. കേരള കോൺഗ്രസ്എം എൽഡിഎഫും ഇക്കാര്യത്തിൽ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോവുകയാണ്.
ഏക സിവിൽ കോഡും മണിപ്പൂരിലെ മനുഷ്യക്കുരുതിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ട് വിഷയങ്ങളും കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന ന്യൂനപക്ഷ വേട്ടയുടെ രണ്ടു മുഖങ്ങൾ മാത്രമാണെന്നും കേരള കോൺഗ്രസ്എം കുറ്റപ്പെടുത്തി.

പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ നേതാക്കളായ പ്രൊഫ കെ ഐ.ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി, ജോസ് മാറാട്ടിൽ, ഷാനി ബെന്നി, റോയ്സൺ കുഴിഞ്ഞാലിൽ, പിജി ജോയ്, ജോസ് കുന്നുംപുറം, സ്റ്റാൻലി കീത്താപള്ളി, ഷീൻ വർഗീസ്, സണ്ണി കടത്തല കുന്നേൽ, സാംസൺ അക്കക്കാട്ട്, ജോർജ് അറക്കൽ, തോമസ് വെളിയത്ത് മാലി, ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നക്കൽ ജോജോ അറയ്ക്കകണ്ടം, ജോസ് പാറപ്പുറം, ജോർജ് പാലക്കാട്ട് റോയി വാലുമ്മേൽ, തുടങ്ങിയവർ പ്രസംഗിച്ചു.