എറണാകുളം: പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് പണം കിട്ടാതെ എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശിക്ക് പിന്നാലെ രോഗി മരിച്ചതായി പരാതി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വടക്കൻ പറവൂർ സ്വദേശിനി അസ്മയാണ് ആംബുലൻസ് ഡ്രൈവറുടെ കെടുകാര്യസ്ഥതയെ തുടർന്ന് മരിച്ചത്.

കടുത്ത പനി ബാധിച്ച് ഇന്ന് രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഎൽ 01 ബിഎ 5584 നമ്പർ ആംബുലൻസ് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്നു. ഈ ആംബുലൻസിൽ രോഗിയെ കയറ്റിയ ശേഷമാണ് ഡ്രൈവർ കൈയ്യിൽ എത്ര പണമുണ്ടെന്ന് ചോദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

700 രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ 900 രൂപ ലഭിക്കാതെ വാഹനമെടുക്കില്ലെന്നാണ് ഡ്രൈവർ പറഞ്ഞതെന്ന് പറയുന്നു. പണം ആവശ്യപ്പെട്ട സമയത്ത് ഇത്രയും തുക ബന്ധുക്കളുടെ കയ്യിലില്ലാത്തതിനാൽ എറണാകുളത്തെത്തിയാൽ പണം നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പണം മുൻകൂറായി ലഭിക്കണമെന്നായി. പിന്നീട് പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു.
താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കി. ഡ്രൈവര്‍ ആന്റണിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.