ഇടുക്കി: തോട്ടം മേഖലയായ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും പിൻതുടർന്ന് ഉപദ്രവിക്കുന്നെന്ന് പരാതി.

പീരുമേട് പുല്ലു കാലായിൽ ശ്രീജിത്തും കുടുംബവുമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇയാളെ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ ഓട്ടം വിളിച്ചതിന് ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘർഷങ്ങളിലേക്കും ഉപദ്രവങ്ങളിലേക്കും നീണ്ടതെന്ന് ഇവർ പറയുന്നു.

ഇവർ കട്ടപ്പന പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുന്നത് ഇങ്ങനെ: പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ ശ്രീജിത്തിൻ്റെ ഓട്ടോറിക്ഷ പ്ലാക്കത്തടത്തേക്ക് ഓട്ടം വിളിച്ചു. പഴക്കമുള്ള വാഹനവുമായി ദുർഘടമായ ആ വഴിക്കുപോകാൻ കഴിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഇതോടെ ദിനേശൻ്റെ നേതൃത്വത്തിൽ ഏഴ് സിപിഐ സിപിഎം പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയും വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തുകൊണ്ട് പോകുകയും ചെയ്തു.

ഇതേ തുടർന്ന് പീരുമേട് പോലീസിൽ പരാതി നൽകിയെങ്കിലും ടൗണിൽ ഇറങ്ങരുതെന്നും ഓട്ടോറിക്ഷ ഓടിക്കരുത് എന്നും ആരുമായും സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തി. ജൂൺ 18ന് ശ്രീജിത്തും സഹോദരന്മാരും ടൗണിൽ എത്തിയപ്പോൾ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരായ ഇരുപതോളം പേർ ചേർന്ന് തങ്ങളെ മർദ്ദിച്ചൊന്നും ഇവർ ആരോപിച്ചു.

പരിക്കേറ്റ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രായപൂർത്തിയാകാത്ത തങ്ങളുടെ സഹോദരിമാരോട് ഉൾപ്പെടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തെന്നും പരാതിയുണ്ട്.

തങ്ങളെയും കുടുംബാംഗങ്ങളെയും ജീവിക്കാൻ സാധിക്കാത്ത വിധം ഇവർ പിന്തുടരുന്ന ദ്രോഹിക്കുകയാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീജിത്തിന്റെ മാതൃസഹോദരെ ശ്രീലത മകൾ മിഥുല എന്നിവർ ആവശ്യപ്പെട്ടു.

സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം പരാതി നൽകിയിട്ടും പീരുമേട് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed