ഡൽഹി: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 198 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഭിഷേക് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലും ഹെന്‍റിച്ച് ക്ലാസന്റെ വെടിക്കെട്ടിലുമാണ് 6 വിക്കറ്റ് നഷ്‌ടത്തില്‍ 197 റൺസ് എടുത്തത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാന്ത് ശര്‍മ്മ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിൽ മായങ്ക് അഗര്‍വാളിന്റെ (6 പന്തില്‍ 5) വിക്കറ്റ് എടുത്ത് ഞെട്ടിച്ചു. പിന്നാലെ രാഹുല്‍ ത്രിപാഠിയെ(6 പന്തില്‍ 10) മിച്ചൽ മാർഷും മടക്കി. എന്നാല്‍ പവർപ്ലേ പിന്നിട്ടപ്പോള്‍ അഭിഷേക് ശര്‍മ്മയും(39*), ഏയ്‌ഡന്‍ മാര്‍ക്രമും(1*) ചേര്‍ന്ന് ടീമിനെ 62ൽ എത്തിച്ചു.
ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും പൊരുതിക്കളിച്ച അഭിഷേക് ശര്‍മ്മ അര്‍ധസെഞ്ചുറി കണ്ടെത്തി. സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ 12-ാം ഓവറില്‍ അക്‌സര്‍ പട്ടേലാണ് അഭിഷേകിനെ മടക്കിയത്. താരം 36 ബോളില്‍ 12 ഫോറും ഒരു സിക്‌സറും സഹിതം 67 റണ്‍സെടുത്തു.
15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 135-5 എന്ന സ്കോറിലായിരുന്നു സണ്‍റൈസേഴ്‌സ്. തൊട്ടടുത്ത ഓവറില്‍ അക്‌സറിനെ തുടര്‍ച്ചയായി രണ്ട് സിക്‌സിന് പറത്തി ഹെന്‍റിച്ച് ക്ലാസന്‍ ടീമിനെ 150 കടത്തി. ക്ലാസെൻ 27 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡൽഹിക്കായി മിച്ചൽ മാർഷ് നാലു വിക്കറ്റ് നേടി. ഇഷാന്ത് ശർമ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
