തൃശൂർ: ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും , തുടര്‍ന്ന് പാറമേക്കാവിലുമാണ് കൊടിയേറ്റ് നടന്നത്.
രാവിലെ 11:30ന് തിരുവമ്പാടിയിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൊടികൂറയുയർത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തും.
പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി പാറമേക്കാവിൽ 12 മണിയോടെ കൊടിമരം നാട്ടി. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി.തുടർന്ന് 5 ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെ കൊക്കർണിയിൽ എത്തിച്ചു.
ഏപ്രില്‍ 30നാണ് തൃശൂര്‍ പൂരം. പകല്‍പ്പൂരം മെയ് 1ന് നടക്കും.
