ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍സി.പി.ഒ. ടി.അജിമോനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.
കേന്ദ്രത്തിലെ പ്രധാന നടത്തിപ്പുകാരിൽ ഒരാൾ അജിമോനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇതിനകം നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് അജിമോൻ
പീരുമേട്- തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയവരെ പീരുമേട് പൊലീസ് പിടികൂടിയത്. രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്.
പോലീസ് എത്തിയ വിവരം റിസോർട്ടിലെ സ്ത്രീകൾ അജിമോനെ ഫോണിൽ അറിയിക്കുകയും അറസ്റ്റ് ചെയ്ത സ്ത്രീകൾ അജിമോന്റെ ഫോട്ടോ തിരിച്ചറിയുകയും നടത്തിപ്പുകാരൻ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
സ്ത്രീകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിക്കാൻ പീരുമേട് ഡിവൈ.എസ്.പി. ജെ.കുര്യാക്കോസ് റിപ്പോർട്ട് നൽകിയത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന കാരണത്താലാണ് അജിമോനെ സസ്‌പെൻഡ് ചെയ്തത്.
കുമളി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഇവർ സ്ത്രീകളെ എത്തിച്ച് നൽകിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അജിമോന്‍ അടക്കം മൂന്നു പേരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. റിസോര്‍ട്ട് നടത്തിപ്പുകാരനായ ജോണ്‍സനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്.
