സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഫിനാൻസിന്റെ പേരിൽ വൻ തട്ടിപ്പ്. സാധാരണക്കാരായ സ്ത്രീകളെ കെണിയിൽ വീഴ്ത്തി തട്ടിയെടുത്തത് ലക്ഷങ്ങൾ.
ശ്രീ ലക്ഷ്മി ഫിനാൻസ് എന്ന വ്യാജ പേരിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയായവരിലേറെയും സാധാരണക്കാരായ സ്ത്രീകളാണ്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ: വനിതാ സ്വയം സഹായ സംഘത്തിന്റെ പേരിൽ പരസ്യങ്ങൾ വീടുകളിലും പരിസരങ്ങളിലും ഫിനാൻസ് കമ്പനി ഏജന്റുമാർ കൊണ്ടുവന്നിടും. ഈ പരസ്യത്തിൽ പറയുന്ന ആകർഷകരമായ ഓഫറുകൾ കണ്ട് ആളുകൾ വിളിക്കും.വിളിക്കുന്ന സ്ത്രീകളെ പറഞ്ഞു മയക്കി തട്ടിപ്പിലേക്കു വീഴ്ത്താൻ വിദഗ്ധ പരിശീലനം ലഭിച്ച ഒരു സംഘം തന്നെ ഇവർക്കൊപ്പമുണ്ട് . ആളുകൾ കെണിയിൽ വീണെന്ന് മനസ്സിലാക്കിയാൽ കമ്പനിയുടെ ഭാഗത്തുനിന്നും അടുത്ത നീക്കം. ഒരാൾക്ക് മാത്രമായിലോൺ നൽകുന്നതല്ല. പത്ത് പേരുള്ള ഗ്രൂപ്പുകൾക്ക് മാത്രമേ ലോൺ അനുവദിക്കു.. അടുത്തുള്ള സുഹൃത്തുക്കളുമായി സംസാരിച്ച് ഒരു ഗ്രൂപ്പ് ഉണ്ടാക്കി തിരികെ വിളിക്കാൻ നിർദ്ദേശം നൽകും. ഇവരുടെ കെണിയിൽ അകപ്പെട്ട സ്ത്രീകൾ മറിച്ചൊന്ന് ചിന്തിക്കാതെ ഗ്രൂപ്പുമായി വരും..!
ഒരു ഗ്രൂപ്പിൽ 10 മുതൽ 20 പേര് വരെയാണ് അംഗങ്ങൾ..! ഗ്രൂപ്പായി എത്തുന്നവരുടെ പക്കൽ നിന്നും ബാങ്ക് അക്കൗണ്ട് ആധാർ തുടങ്ങിയ വിവരങ്ങൾ ഇവർ ശേഖരിക്കുന്നു. ലോൺ ലഭിക്കുന്നതിനു മുന്നോടിയായി ഇൻഷ്വറൻസ് തുകയായി 900 രൂപ ഒടുക്കാൻ പറയും.. ഇതിനായി ഗൂഗിൾ പേ നമ്പരും കൊടുക്കും.. ഗൂഗിൾ പേ വഴി പണം അക്കൗണ്ടിൽ എത്തുന്നതോടെ കമ്പനിക്കാർ മുങ്ങും..! ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ വരുമ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ട വിവരം സ്ത്രീകൾ മനസ്സിലാക്കുന്നത്.
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലെല്ലാം ഇത്തരത്തിൽ ധാരാളം സ്ത്രീകൾ തട്ടിപ്പിനിരയായി . പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ലോൺ ലഭിക്കാതെ വന്നതോടെയാണ് പറ്റിക്കപ്പെട്ട വിവരം സ്ത്രീകൾ മനസ്സിലാക്കിയത്. ഇതോടെ ഫിനാൻസ് സ്ഥാപനത്തിനെതിരെ നിരവധിപേരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത് . കോട്ടയം ജില്ലയിലെ തന്നെ പല മേഖലകളിലും നിരവധി സ്ത്രീകൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ടിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
