നവജാത ശിശുവിനെ കാട്ടില്‍ കല്ലുകൾക്കിടയിൽ മൂടിയ സംഭവത്തില്‍ പിതാവായ സ്‌കൂള്‍ അധ്യാപകനും ഭാര്യയും അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ് വാരയിലെ നന്ദന്‍വാടി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബബ്ലു ദണ്ഡോലിയ (38) യും അമ്മ രാജ്കുമാരി ദണ്ഡോലിയ (30)യുമാണ് അറസ്റ്റിലായത്. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണിത്. ജോലി പോകുമെന്ന ഭയത്താലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
72 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തി, കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് ആ കുഞ്ഞ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്.
കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷണങ്ങളുള്ളതായും ചിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അതിജീവനം ഒരു അത്ഭുതമാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, നവജാതശിശു ഇപ്പോള്‍ സുരക്ഷിതനും നിരീക്ഷണത്തിലുമാണെന്ന് വ്യക്തമാക്കി.കരച്ചില്‍ കേട്ടപ്പോള്‍ മൃഗങ്ങള്‍ വല്ലതുമായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്നും, അടുത്ത് ചെന്നപ്പോഴാണ് ഒരു കല്ലിനിടയില്‍ നിന്ന് കുഞ്ഞിക്കൈകള്‍ പിടയുന്നത് കണ്ടതെന്നും കുട്ടിയെ രക്ഷപ്പെടുത്തിയ ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു.
സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെയാണ് അധ്യാപകനായ ബബ്ലുവിന്റെ ഭാര്യ രാജ്കുമാരി വീട്ടില്‍ പ്രസവിച്ചത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. മധ്യപ്രദേശില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് നിലവില്‍ മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ ഗര്‍ഭവിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ധനോറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലഖന്‍ലാല്‍ അദിര്‍വാര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.

